തൃശൂർ ശാഖ വാർഷികവും കുടുംബ സംഗമവും

തൃശൂർ ശാഖ വാർഷികവും കുടുംബ സംഗമവും 22/5/22 ന് സമാജം ആസ്ഥാനമന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ദേവിക വിജുവിന്റെ പ്രാർഥനയോടെ ആരംഭിച്ചു.
ശ്രീ ജി. പി. നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ ശ്രീ സി. പി. അച്യുതൻ, ശ്രീമതി ഉഷ രാമചന്ദ്ര പിഷാരോടി എന്നിവരടക്കം എല്ലാവരും നാരായണീയം അറുപത്തി ഒമ്പതാം ദശകം ചൊല്ലി.

സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ ഏവർക്കും സ്വാഗതമാശംസിച്ചു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഭൂമിയെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾക്ക് അനുശോചനമർപ്പിച്ചു. സെക്രട്ടറി ഒരു വർഷത്തെ റിപ്പോർട്ടും ട്രഷറർ ശ്രീ ടി പി ഗോപി കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസാക്കി.

അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീ വിനോദ് കൃഷ്ണൻ കഴിഞ്ഞ ഒരു വർഷക്കാലം സമുദായത്തിന് വേണ്ടി കുറെയേറെ കാര്യങ്ങൾ ചെയ്തു കൊടുക്കാൻ സാധിച്ചു എന്ന് ചൂണ്ടിക്കാട്ടി.

സമാജം മുൻ പ്രസിഡണ്ടും രക്ഷാധികാരിയും ആയ ശ്രീ കെ. പി. ബാലകൃഷ്ണ പിഷാരോടി വാർഷികവും കുടുംബ സംഗമവും നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി, ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ, മുൻ പ്രസിഡന്റ് ശ്രീ കേണൽ ഡോ. വി പി ഗോപിനാഥ്, റിട്ട. ജസ്റ്റിസ് ശ്രീ ആർ. നാരായണ പിഷാരോടി, ശാഖ പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണൻ, സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ, മദ്ധ്യ മേഖല കോ ഓർഡിനേറ്റർ ശ്രീ സി ജി മോഹനൻ എന്നിവർക്കൊപ്പം സദസ്സും സാക്ഷിയായി.

ഉദ്ഘാടന ഭാഷണത്തിൽ ശാഖയുടെ ഈ മുപ്പതാം വാർഷികത്തിന്റെ വേദിയിൽ നിൽക്കുമ്പോൾ നമ്മുടെ ഗതകാലത്തെക്കുറിച്ച് ചിന്തകൾ കടന്നു വരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഓരോ കാലത്തും ഉണ്ടായിരുന്ന ഭരണ സാരഥികളുടെ പ്രവർത്തന സംഭാവനകൾ പേരുകൾ സഹിതം വിശദീകരിച്ചു. അതു പോലെ ആരംഭത്തിൽ വെറും 100 രൂപയിൽ തുടങ്ങിയ പുരസ്‌ക്കാര തുകകൾ വർദ്ധിച്ച് ഇന്ന് നല്ലൊരു തുക ആയത് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണെന്നും, എല്ലാവരുടെയും കൂട്ടായ, ആത്മാർത്ഥമായ പ്രവർത്തന ഫലമാണ് ഇതെല്ലാമെന്നും, അത് തന്നെയാണ് നമ്മുടെ കരുത്തെന്നും പറഞ്ഞു. ഇനിയുമിനിയും സമുദായാംഗങ്ങൾ ഇവിടെ വരണം. പ്രവർത്തിക്കണം. അങ്ങനെ സമാജം വളരണം. അതിനായി പ്രാർത്ഥിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുന്നതായി ശ്രീ ബാലകൃഷ്ണ പിഷാരോടി പറഞ്ഞു.

തുടർന്ന് നവതി, ശതാഭിഷേകം ആഘോഷിച്ച വന്ദ്യ ജനങ്ങളെ ആദരിച്ചു. കഴിയുന്നത്ര 84,90 വയസ്സുകൾ പൂർത്തിയായവരെ ആദരത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡണ്ടും കേന്ദ്ര പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടി അറിയിച്ചു.

ആദരിക്കാൻ ക്ഷണിച്ചവരിൽ രണ്ടുപേർ എത്തിച്ചേർന്നിരുന്നു. ആദ്യമായി പൊറ്റയിൽ പിഷാരത്ത് ശ്രീമതി കമല പിഷാരാസ്യരെ ഉദ്ഘാടകൻ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി ആദരിച്ചു. തുടർന്ന് മാങ്ങാട്ടുകര പിഷാരത്ത് ശ്രീ രാഘവ പിഷാരോടിയെ (തൈക്കാട്ടുശ്ശേരി) റിട്ട ജഡ്ജ് ശ്രീ ആർ. നാരായണ പിഷാരോടി ആദരിച്ചു. മറുപടി പ്രസംഗത്തിൽ ശ്രീമതി കമല പിഷാരസ്യാർ സമാജം തന്ന ഈ ആദരത്തിന് നന്ദി പറഞ്ഞു. ഈ പ്രായത്തിലും എന്റെ ഈ ആരോഗ്യത്തിന്റെ കാരണം ചിട്ടയായ ജീവിതമാണ്. സമാജത്തിന്റെ ഏതു കാര്യങ്ങളിലും സഹകരിച്ചിട്ടുണ്ട്. ഇനിയും അതുണ്ടാകും എന്നും അവർ കൂട്ടിച്ചേർത്തു.
ആരോഗ്യപരമായ കാരണങ്ങളാലും മറ്റും എത്തിച്ചേരാൻ കഴിയാതെ വന്നവരെ അവരുടെ വീട്ടിൽ ചെന്ന് ആദരിക്കുന്നതാണെന്ന് ശ്രീ രാമചന്ദ്ര പിഷാരടി പറഞ്ഞു.

തുടർന്ന് റിട്ട ജഡ്ജ് ശ്രീ ആർ. നാരായണ പിഷാരോടിയെ സമാജം പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി പൊന്നാടയണിയിച്ച് ആദരിച്ചു.

ശേഷം അനുമോദനച്ചടങ്ങുകളിൽ ബോഡി ബിൽഡിംങ്ങ് ഇനത്തിൽ മിസ്റ്റർ തൃശൂർ മത്സരത്തിൽ നാലാം സ്ഥാനം നേടിയ ശ്രീ ശ്രീകുമാറിനെ (കാവല്ലൂർ പിഷാരം, തൃശൂർ) ശാഖ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണനും ബി എസ് സി കെമിസ്ട്രിയിൽ ഒമ്പതാം റാങ്ക് കരസ്തമാക്കിയ കുമാരി അഖില ജയ ദേവനെ സമാജം മുൻ പ്രസിഡണ്ട് ശ്രീ കേണൽ ഡോ. വി പി ഗോപിനാഥും പൊന്നാടയണിയിച്ച് അനുമോദിച്ച് ഉപഹാരം നൽകി. എസ് എസ് എൽ സി മുതൽ അഖില നമ്മുടെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ നേടുന്ന മിടുക്കിയാണെന്ന് സെക്രട്ടറി കെ പി ഗോപകുമാർ അറിയിച്ചു.

തുടർന്ന് INTERNATIONAL WOMAN OF THE YEAR 2022 പുരസ്‌കാരം നേടിയ ഡോ. എം. പി ശ്രീലക്ഷ്മിക്ക് അന്നേ ദിവസം എത്താൻ സാധിക്കാതെ വന്നതിനാൽ അച്ഛൻ ശ്രീ പദ്മനാഭന് സമാജം ജനറൽ സെക്രട്ടറി ശ്രീ കെ. പി ഹരികൃഷ്ണൻ പൊന്നാടയും ഉപഹാരവും കൈമാറി. ശ്രീ ശ്രീകുമാറും കുമാരി അഖില ജയദേവനും ശ്രീലക്ഷ്മിക്ക് വേണ്ടി ശ്രീ പദ്മനാഭനും ഉചിതമായി മറുപടി പറഞ്ഞു.

മറുപടി ഭാഷണത്തിൽ ശ്രീ ആർ. നാരായണ പിഷാരോടി ഏതൊരു ജോലിയുടേയും വിജയത്തിൽ കുറുക്കു വഴികൾ ഇല്ലെന്ന് പറഞ്ഞു.
“ജീവിതത്തിലും കുറുക്കു വഴികൾ ഇല്ല. ചെയ്യുന്ന ജോലി എന്തായാലും അതിലുള്ള കഠിനാദ്ധ്വാനം, ആത്മാർത്ഥത, കുറച്ച് ഭാഗ്യം എന്നിവ മാത്രമാണ് വിജയത്തിലേക്കുള്ള വഴി. ഭാഗ്യത്തിന് വേണ്ടിയാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ഞാൻ എന്റെ ചെറുപ്പത്തിൽ കഴകം ചെയ്തിട്ടുണ്ട്. ഇന്ന് എത്ര കുട്ടികൾക്ക് മാല കെട്ടാൻ അറിയാം? അറിയുമെങ്കിൽ തന്നെ അത് എത്ര പേർ ചെയ്യാൻ തയ്യാറാണ്? ഇരുപത്തി ഒന്നാമത്തെ വയസ്സിൽ കേരള ഹൈക്കോടതിയിൽ വെറും ക്ലർക്ക് ആയി ജോലിയിൽ പ്രവേശിച്ചവനാണ് ഞാൻ. അറുപത്തി രണ്ടാമത്തെ വയസ്സിൽ അവിടത്തെ ഏറ്റവും ഉയർന്ന പോസ്റ്റ്‌ ആയ ജഡ്ജി ആയിട്ടാണ് വിരമിക്കുന്നത്. അത് മുന്നേ പറഞ്ഞ എന്റെ കഠിനാദ്ധ്വാനത്തിന്റെയും ആത്മാർത്ഥതയുടെയും പിന്നെ പത്ത് ശതമാനം ഭാഗ്യത്തിന്റെയും ഫലമാണ്. സർക്കാരിന്റെ ഔദ്യോഗിക ജോലികൾ ഒന്നും ചെയ്യുന്നില്ലെങ്കിലും താഴെയുള്ള ഡിവിഷണൽ ഓഫീസേഴ്സിന് അവരുടെ സംശയനിവാരണങ്ങൾ വരുത്തിയും ഞാൻ ഇപ്പോഴും തിരക്കിലാണ്. കുട്ടികളോടും എനിക്ക് പറയാനുള്ളതും കഠിനാദ്ധ്വാനത്തിന്റെയും ആത്മാർത്ഥതതയുടെയും പ്രാർത്ഥനയുടെയും ജീവിതത്തിലെ പ്രാധാന്യത്തെ പറ്റിത്തന്നെയാണ്. സമാജം എനിക്ക് നൽകിയ ഈ ആദരത്തിന് നന്ദി പറയുന്നതോടൊപ്പം ഇനിയുള്ള പ്രവർത്തനങ്ങൾക്ക് വിജയം ആശംസിക്കുകയും ചെയ്യുന്നു”.

ആശംസാപ്രസംഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ “പിഷാരോടി സമാജം എന്തിനാണ്”
എന്ന് പലപ്പോഴും നമ്മൾ അഭിമുഖീകരിക്കേണ്ടി വരുന്ന പൊതുവായ ചോദ്യത്തെ പറ്റി പരമാർശിച്ചു.

വിവിധ ശാഖകളിൽ നിന്നുള്ള കുറച്ചു പേർ ഈ വാർഷികത്തിനെത്തിയതിൽ ശ്രീ എ. രാമചന്ദ്ര പിഷാരോടി ഏറെ സന്തോഷം അറിയിച്ചു. ശ്രീ ആർ. നാരായണ പിഷാരോടിയോട് കുട്ടികൾക്കുള്ള നമ്മുടെ വിദ്യാഭ്യാസ പുരസ്‌ക്കാര വേളയിൽ അവർക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ്സുകൾ എടുത്തു തരണമെന്ന് അഭ്യർത്ഥിച്ചു. ആസ്ഥാന മന്ദിരം, ഗസ്റ്റ് ഹൌസ് എന്നിവയെ മോടി പിടിപ്പിച്ച് ആധുനീകരിച്ച ശ്രീ ടി പി മോഹനകൃഷ്ണന്റെ വില മതിക്കാനാകാത്ത സേവനത്തെ അദ്ദേഹം വിശദീകരിച്ചു. ഇന്ന് ശ്രീ മോഹന കൃഷ്ണനെ ശാഖ ആദരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതാണ്. എന്നാൽ അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിച്ചില്ല. അദ്ദേഹം നാട്ടിലെത്തുമ്പോൾ അത് നിർവ്വഹിക്കുന്നതാണെന്നും അറിയിച്ചു. പല സമുദായങ്ങൾക്കും സ്വന്തം ക്ഷേത്രമുണ്ടെന്നും, നമുക്കില്ലെന്നും, തൃശൂർ പഴയ നടക്കാവ് കാർത്ത്യായനി ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത് ഇപ്പോൾ ഒരു ട്രസ്റ്റാണ്, ട്രസ്റ്റിന്റെ കീഴിൽ ആ ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുത്ത് നടത്താൻ നമുക്ക് ശ്രമിക്കാവുന്നതാണ് എന്നും അറിയിച്ചു. ഇക്കാര്യത്തിൽ മാനേജിങ്ങ് ട്രസ്റ്റിക്ക് അപേക്ഷ നൽകുന്നതിന് വേണ്ടി ഒരു പ്രമേയം തയ്യാറാക്കുന്നതിനായി അനുവദിക്കണമെന്ന് ശ്രീ രാമചന്ദ്ര പിഷാരോടി അഭ്യർത്ഥിച്ചതിനനുസരിച്ച് എല്ലാവരും കയ്യടികളോടെ അനുവദിച്ചു.

സമാജം തൃശൂർ മേഖല കോ ഓർഡിനേറ്ററും ഇരിഞ്ഞാലക്കുട ശാഖ സെക്രട്ടറിയുമായ ശ്രീ സി ജി മോഹനൻ ആശംസാപ്രസംഗത്തിൽ ഇരിഞ്ഞാലക്കുട ശാഖ പ്രവർത്തനങ്ങളെപ്പറ്റിയും ശ്രീ രാമചന്ദ്ര പിഷാരോടിയെ പരിചയപ്പെട്ടതിനെപ്പറ്റിയും തൃശൂർ ശാഖയുടെ മാതൃകാപ്രവർത്തനങ്ങളെയും പറ്റി വിശദമായി സംസാരിച്ചു.

ചൊവ്വര ശാഖ അംഗം നായത്തോട് ശ്രീ ഹരികൃഷ്ണൻ തൃശൂരിൽ ഫ്ലാറ്റ് വാങ്ങി താമസമായതിന്റെ ഭാഗമായി സമാജം പെൻഷൻ ഫണ്ടിലേക്ക് 25000 രൂപ സംഭാവന ചെയ്‌തു. അദ്ദേഹം ചെയ്ത ആശംസാപ്രസംഗത്തിൽ ജഡ്‌ജ്‌ ശ്രീ നാരായണ പിഷാരോടിയുടെ കറയറ്റ നീതി ബോധത്തെയും അടിയുറച്ച കളങ്ക രഹിതമായ കർമ്മ സാഫല്യത്തെയും പറ്റി വിശദമായി സംസാരിച്ചു. അതോടൊപ്പം സമാജത്തിന്റെ സൽ പ്രവർത്തനങ്ങളിലെല്ലാം താൻ എപ്പോഴും സഹകരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ശ്രീ ഹരികൃഷ്ണൻ പിഷാരോടി പറഞ്ഞു.

ശ്രീ സി പി അച്യുതൻ ആശംസാ ഭാഷണത്തിൽ സമാജത്തിന്റെയും തൃശൂർ ശാഖയുടെയും സജീവ പ്രവർത്തനങ്ങളിൽ തന്റെ സേവനത്തെപ്പറ്റി ഇവിടെ സൂചിപ്പിച്ചതിൽ നന്ദി പറഞ്ഞു. അതോടൊപ്പം സമാജത്തിന്റെ മുൻ കാല പ്രവർത്തനങ്ങളെ പറ്റിയും വിശദീകരിച്ചു.ചുരുങ്ങിയ വാക്കുകളിൽ സമാജം മുൻ പ്രസിഡണ്ട് കേണൽ ഡോ. വി പി ഗോപിനാഥ് ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ശ്രീ വിനോദ് അടക്കം ധാരാളം പേർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി ശ്രീ ഗോപൻ പഴുവിലിന്റെ നന്ദിയോടെ യോഗം സമാപിച്ചു.

തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി. ദേവിക വിജുവിന്റെ കവിതാലാപനം, കുമാരി ശ്രേയ ജയചന്ദ്രന്റെ ഭക്തി ഗാനം, ദീപിക ശ്രീകുമാറിന്റെ നൃത്തം, ദേവിക ഹരി കൃഷ്ണന്റെ നൃത്തം തുടങ്ങിയവ അവയിൽ ചിലത് മാത്രം.

ശ്രീമതി ജ്യോതി ബാബു മൊത്തം പരിപാടികൾക്ക് അവതാരകയായി

തുടർന്ന് ശാഖയുടെ ക്ഷേമ നിധി ഉണ്ടായി.

തൃശ്ശൂർ ശാഖാ വാർഷികം 2022  ചിത്രക്കണ്ണുകളിലൂടെ…https://samajamphotogallery.blogspot.com/2022/05/2022_22.html

 

0

One thought on “തൃശൂർ ശാഖ വാർഷികവും കുടുംബ സംഗമവും

Leave a Reply

Your email address will not be published. Required fields are marked *