തൃശൂർ ശാഖയുടെ ജൂൺ മാസത്തെ യോഗം 15/06/2025 ന് തൃശൂർ ഷൊർണ്ണൂർ റോഡിൽ ശ്രീമതി രത്നം ശ്രീകുമാറിന്റെ വസതി ചിത്രശാലയിൽ വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി മീരയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി എ പി സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 13>മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി.
ഡോക്ടർ പ്രവീൺ എല്ലാവർക്കും സ്വാഗതം പറഞ്ഞു. അഹമ്മദാബാദ് വിമാനാപകടത്തിൽ മരണമടഞ്ഞ എല്ലാവരുടെയും അതോടൊപ്പം കഴിഞ്ഞ മാസക്കാലയളവിൽ ഈ ലോകം വിട്ടുപോയ നമ്മുടെ ബന്ധുജനങ്ങളുടെയും ആത്മ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.
പിഷാരടി സമാജത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തകരിൽ ഒരാളും വർഷാ വർഷം തൃശൂർ ശാഖ നടത്തി വരുന്ന മെഡിക്കൽ ക്യാമ്പിന്റെ ആരംഭത്തിന് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളുമായ ഡോക്ടർ ശ്രീ കുമാറിന്റെ വസതിയിൽ വെച്ച് വർഷങ്ങൾക്ക് ശേഷം ശാഖാ യോഗം ചേരുവാൻ സാധിച്ചതിൽ വലിയ സന്തോഷ മുണ്ടെന്നും അതിനു സമ്മതം നൽകിയ ശ്രീ മതി രത്നം ശ്രീകുമാറിനോടും ഡോക്ടർ പ്രവീൺ ശ്രീ കുമാറിനോടും പ്രത്യേകം നന്ദി പറയുന്നു എന്നും അദ്ധ്യക്ഷ ഭാഷണത്തിൽ വൈസ് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടി പറഞ്ഞു. ഇരിഞ്ഞാലക്കുട വെച്ച് നടന്ന കേന്ദ്ര വാർഷികം വളരെ ഗംഭീരമായി നടന്നു.
പുതിയ കേന്ദ്ര ഭരണ സമിതി നിലവിൽ വന്നു.
തൃശൂർ ശാഖയെ പ്രതിനിധീകരിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങൾ എല്ലാം മനോഹരമായി. അവർക്കെല്ലാം അഭിനന്ദനങ്ങൾ. ഏപ്രിൽ 16 ന് ശ്രീ രമേഷ് പിഷാരോടി ഉദ്‌ഘാടനം ചെയ്ത തുളസീദളം കലാ സാംസ്കാരിക സമിതിയിൽ ഇതിനകം കുറെ പേർ അംഗങ്ങളായി ചേർന്നു കഴിഞ്ഞു. ഇപ്പോഴും ചേർന്ന് കൊണ്ടിരിക്കുന്നു. സമാജം ആസ്ഥാന മന്ദിരത്തിൽ നമ്മുടെ ശാഖയുടെ നേതൃത്വത്തിൽ തന്നെ നടന്നു വരുന്ന മരണാനന്തര ക്രിയകൾ, കഥകളി ക്ലാസ്സുകൾ എല്ലാം നന്നായി നടന്നു വരുന്നു. കേന്ദ്ര പെൻഷൻ പദ്ധതിയിലേക്ക് തുടക്കങ്ങളിൽ തൃശൂർ ശാഖയിൽ നിന്നും വലിയൊരു തുക നൽകാൻ സാധിച്ചിരുന്നു.
ഏറ്റവും കൂടുതൽ സംഖ്യ കൊടുക്കാൻ കഴിഞ്ഞതും തൃശൂർ ശാഖക്കാണ്. ഓരോരുത്തരിൽ നിന്നും 25000 രൂപ വീതമാണ് നമ്മൾ പിരിച്ചു നൽകിയിരുന്നത്. എന്നാൽ ഈയിടെയായി സംഭാവനകൾ വളരെ കുറഞ്ഞിരിക്കുന്നു. വീണ്ടും സംഭാവനകൾ പിരിക്കാനുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ 20 പേർക്കാണ് പെൻഷൻ നൽകി വരുന്നത്. താമസിക്കാൻ സ്വന്തം വീട് പോലുമില്ലാത്ത പലരും ഇന്നും നമ്മുടെ ഇടയിൽ ഉണ്ട് എന്നറിയുന്നു. അവരെയെല്ലാം സഹായിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. തൃശൂർ ശാഖയുടെ പുതിയ വർഷത്തെ പിരിവ് ഉടനെ ആരംഭിക്കേണ്ടതുണ്ട്. വല്ലച്ചിറ ട്രസ്റ്റ് പ്രവർത്തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയും ശ്രീ രാമചന്ദ്ര പിഷാരോടി യോഗത്തോട് വിശദീകരിച്ചു.
തുടർന്ന് സെക്രട്ടറി ശ്രീ എ പി ജയദേവൻ കഴിഞ്ഞ മാസത്തെ യോഗ റിപ്പോർട്ട് വായിച്ചത് കയ്യടികളോടെ പാസാക്കി. ട്രഷറർക്കു യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതിനാൽ കണക്കുകൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല.
ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണനും ഡോക്ടർ ശ്രീകുമാറിന്റെ ഭവനത്തിൽ വെച്ച് യോഗം കൂടാൻ അതും മുൻ പ്രസിഡണ്ടുമാരായ കേണൽ ഡോക്ടർ വി പി ഗോപിനാഥൻ, ശ്രീ കെ പി ബാലകൃഷ്ണ പിഷാ രോടി എന്നിവരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരാൻ സാധിച്ചതിൽ പ്രത്യേകം സന്തോഷിക്കുന്നു എന്നറിയിച്ചു.
ഇരിഞ്ഞാലക്കുട വെച്ച് നടന്ന കേന്ദ്ര വാർഷികത്തിൽ ആദ്യന്തം തൃശൂർ ശാഖ വളരെ സജീവമായി പ്രവർത്തിച്ചതിൽ ശാഖയെ അഭിനന്ദിക്കുന്നു. നമുക്ക് ധാരാളം കലാകാരന്മാരും കലാകാരികളും മറ്റു പ്രവർത്തകരും ഉണ്ട് എന്നാൽ നല്ല സംഘടകർ നമ്മുടെ ഇടയിൽ വിരളമാണ് എന്നതൊരു പോരായ്മയായി കാണേണ്ടതുണ്ട്. ആ കുറവുകൾ കൂടി പരിഹരിക്കണം എന്ന ഉദ്ദേശം കൂടി തുളസീദളം കലാ സാംസ്കാരിക സമിതിക്കുണ്ട്. പെൻഷൻ പദ്ധതിയിൽ സാമ്പത്തീക വരുമാനം കുറഞ്ഞതിന്റെ പ്രധാന കാരണം പിന്നീട് അതിന്റെ തുടർനടപടികൾ ഉണ്ടാകാതെ പോയതാണ്. അത് നമ്മൾ വീണ്ടും ആരംഭിക്കുന്നു. വിവിധ ശാഖകളിലായി സാമ്പത്തീകമായി എല്ലാ തരത്തിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുറെ പേരുണ്ട്. ഒരുപാട് അംഗങ്ങളുണ്ടെങ്കിലും ഭാഗം നടത്താതെ സാമ്പത്തീകമായി ദരിദ്രരെങ്കിലും എ പി എൽ കാർഡുടമസ്ഥരായി കൂട്ടു കുടുംബമായി താമസിക്കുന്ന പല കുടുംബങ്ങളും ഇപ്പോഴും ഉണ്ട്. ദേവസ്വം ബോർഡുകൾ, ചില ക്ഷേത്രോപദേശകസമിതികൾ എന്നിവരൊക്കെ കാരായ്മ കഴക പ്രവർത്തി ചെയ്തു വരുന്നവരോട് ചെയ്തു വരുന്ന അനീതികളും ദ്രോഹങ്ങളും നമ്മുടെ ശ്രദ്ധയിൽ ഉണ്ട്. ഇവരെയെല്ലാം സഹായിക്കേണ്ടത് നമ്മടെ കടമയാണ്. ഇതിനെല്ലാം തൃശൂർ ശാഖയുടെ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. വയോജനങ്ങളുടെ അധിവാസം, സുരക്ഷിതത്വം, മാനസികോല്ലാസം എന്നിവക്കെല്ലാമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.
തുല്യ പ്രാധാന്യത്തോടെ തന്നെ യുവജനങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും കൃത്യമായ പരിഹാരങ്ങൾ നല്കാനും നമുക്ക് സാധിക്കണം. അതിനുള്ള പദ്ധതികളും ഭരണ സമിതിക്ക് മുന്നിൽ ഉണ്ട്. ഗുരുവായൂർ ഗസ്റ്റ് ഹൌസ് പ്രവർത്തനങ്ങൾ പ്രശംസാർഹമായി മുന്നോട്ട് പോകുന്നുണ്ട്. അഞ്ചു വർഷമായികർക്കിടകത്തിൽ നടത്തി വരുന്ന രാമായണ മാസാ ചരണം ഇപ്രാവശ്യം ജൂലൈ 17 ന് ( കർക്കിടകം 1) ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ചാണ് നടത്താൻ തീരുമാനിച്ചിരി ക്കുന്നതെന്നും അതിന്റെ വിജയത്തിനും തൃശൂർ ശാഖയുടെ സഹകരണങ്ങൾ ഉണ്ടാകണമെന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു.
മുൻ ജനറൽ സെക്രട്ടറിയും മുൻ പ്രസിഡണ്ടുമായ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി അദ്ദേഹം ജനറൽ സെക്രട്ടറി ആയിരുന്ന സമയത്ത്, അന്തരിച്ച ബാബു നാരായണനെ ചെയർമാനാക്കി ഒരു കലാസമിതി രൂപീകരിക്കാൻ ശ്രമം നടത്തിയ വിവരം യോഗത്തോട് പങ്ക് വെച്ചു. തുളസീദളം കലാ സാംസ്കാരിക സമിതി എന്ന പേരിൽ സംഘടന രൂപീകൃതമായതിൽ സന്തോഷിക്കുന്നു.
എല്ലാവരുടെയും സഹകരണങ്ങൾ കൊണ്ട് ഗുരുവായൂർ ഗസ്റ്റ് ഹൌസ് യാഥാർഥ്യമായതുമെല്ലാം ശ്രീ ബാലകൃഷ്ണ പിഷാരടി വിവരിച്ചു. എന്നാൽ ഇപ്പോൾ പല ശാഖകളും ഇല്ലാതായി. പുതിയ ഭരണ സമിതിക്ക് അത്തരം ശാഖകളെ പുനർജീവിപ്പിക്കാനും പഴയതുപോലെ കർമ്മ നിരതരാക്കാനും സാധിക്കട്ടെ എന്നാശംസിക്കുന്നു. കേന്ദ്ര പെൻഷൻ ഫണ്ട്, വല്ലച്ചിറ ട്രസ്റ്റ് സ്ഥലം, വയോജനങ്ങളെ പാർപ്പിക്കാനുള്ള സ്ഥലം, ഗുരുവായൂർ ഗസ്റ്റ് എന്നിവയെ പറ്റിയൊക്കെ ശ്രീ ബാലകൃഷ്ണ പിഷാരോടി അഭിപ്രായം പങ്ക് വെച്ചു.
സ്വന്തമായി വീട് പോലും ഇല്ലാത്തവരും സാമ്പത്തീകമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ടെന്നുള്ള വിവരം വളരെ വേദന ഉണ്ടാക്കുന്നതാണെന്ന് മുൻ ജനറൽസെക്രട്ടറി ശ്രീ സി പി അച്യുതൻ പറഞ്ഞു.
ഇനിയും അങ്ങനെ ഉള്ളവർ ഉണ്ടാകും. അവരെയൊക്കെ കണ്ടെത്താൻ ഒരു കമ്മിറ്റി തന്നെ രൂപീകരിച്ച് ഗൃഹ സന്ദർശനങ്ങൾ ആണ് ഏറ്റവും നല്ല മാർഗ്ഗം. പെൻഷൻ പദ്ധതിയെ പറ്റിയുള്ള അഭിപ്രായവും ശ്രീ സി പി അച്യുതൻ പറഞ്ഞു.
തുളസീദളം ഓണപ്പതിപ്പ് ഇപ്രാവശ്യവും മുഴുവൻ കളർ പേജുകളോടെയാണ് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും ശാഖയിൽ നിന്ന് പരമാവധി പരസ്യങ്ങളും ആർട്ടിക്കിളുകളും സംഘടിപ്പിച്ചു തരണമെന്ന് തുളസീദളം പത്രാധിപർ ശ്രീ ഗോപൻ പഴുവിൽ അഭ്യർത്ഥിച്ചു. തുളസീദളം കലാ സാംസ്കാരിക സമിതി പ്രവർത്തങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.
ചർച്ചയിൽ സർവ്വശ്രീ കെ പി ഗോപകുമാർ, ആർ പി രഘുനന്ദനൻ, ജി ആർ ഗോവിന്ദൻ, ശ്രീ സി ജി കുട്ടി എന്നിവരും പങ്കെടുത്തു.
നിലവിൽ ശാഖയിൽ കഴക പ്രവർത്തി ചെയ്യുന്ന 21 അംഗങ്ങളുടെ ഇൻഷുറൻസ് കാലാവധി ജൂലൈ മാസത്തിൽ തീരുന്നതിനാൽ അവരുടെ ഇൻഷുറൻസ് പുതുക്കാനും അതോടൊപ്പം പുതിയവർ ഉണ്ടെങ്കിൽ അവരെ ചേർക്കാനും തീരുമാനിച്ചു.
എസ് എസ് എൽ സി പരീക്ഷയിൽ 96.6 ശതമാനം മാർക്കുകളുമായി ഫുൾ എ പ്ലസ്സോടെ ഉന്നത വിജയം നേടിയ എസ്. കൈലാസ് കൃഷ്ണയെ യോഗത്തിന് വേണ്ടി ശ്രീ എ രാമചന്ദ്ര പിഷാരോടി അഭിനന്ദിച്ചു.
ക്ഷേമനിധി നടത്തി. +ശ്രീ സുരേഷിന്റെ നന്ദിയോടെ യോഗം 5.30 ന് അവസാനിച്ചു.